കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ നേതാക്കളിൽ ഒരാളായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ജനങ്ങളുമായുള്ള ആത്മബന്ധവും ഒരു കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യമായി അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരക്കഥയും സംഭാഷണവും വിനോദ് ഗുരുവായൂർ ഒരുക്കുന്നു. ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതികരിച്ചു.
“അപ്പയുടെ മരണശേഷം അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് പലരും സമീപിച്ചിരുന്നു. എന്നാൽ വ്യത്യസ്തമായ ഒരു സമീപനത്തോടെ തയ്യാറാക്കിയ തിരക്കഥയിലൂടെ ഞങ്ങളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞത് വിനോദ് ഗുരുവായൂരിനാണ്. അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്,” ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതിയ തലമുറയ്ക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതവും പൊതുപ്രവർത്തനവും കൂടുതൽ അടുത്തറിയാൻ ഈ സിനിമയ്ക്ക് കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തിരക്കഥാ ചർച്ചകൾ പുരോഗമിക്കുകയാണെന്നും തുടർന്ന് സംവിധായകനെയും അഭിനേതാക്കളെയും തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അറിയാവുന്നതും അധികമാരും അറിയാത്തതുമായ നിരവധി സംഭവങ്ങൾ ശേഖരിച്ച് പഠനങ്ങൾ നടത്തി വരികയാണെന്ന് വിനോദ് ഗുരുവായൂർ പറഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരിൽ നിന്നും അടുത്തറിയുന്നവരിൽ നിന്നുമുള്ള വിവരങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്.
“ഇത് ഒരു സാധാരണ രാഷ്ട്രീയ സിനിമയല്ല. ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വവും പൊതുജീവിതവും ജനങ്ങളുമായുള്ള ബന്ധവും രേഖപ്പെടുത്തുന്ന ഒരു സമഗ്ര ബയോപിക് ആയിരിക്കും,” എന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ.
ചിത്രത്തിന്റെ സംവിധായകൻ, അഭിനേതാക്കൾ, ചിത്രീകരണ തീയതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
പി.ആർ.ഒ : എ.എസ്. ദിനേശ്


