അക്ബർ ഖാൻ , ശ്രീജേഷ് സരിഗമപ ഫൈനല്‍ ആറാമത്തെ മത്സരാർത്ഥി ഇവരിൽ ആരാവും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustസീ കേരളം
Advertisements

ഹൃദയം തുറന്ന് സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അക്ബർ ഖാൻ , ശ്രീജേഷ് എന്നിവര്‍

അക്ബർ ഖാൻ
Akbar Khan and Sreejish Talking

തങ്ങളുടെ സ്വരവൈവിധ്യം കൊണ്ടും ആലാപന ചാരുത കൊണ്ടും പ്രേക്ഷകരുടെ പ്രിയ ഗായകരാണ് സരിഗമപയുടെ അക്ബർ ഖാനും ശ്രീജിഷും. ജീവിതത്തിലെ പല പ്രതിസന്ധികളെ തരണം ചെയ്തെത്തിയ രണ്ട് ഗായകരാണ് ഇവർ. സരിഗമപയിലെ ‘ബാക്ക് ബെഞ്ചേഴ്‌സ്’ എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. അക്ബർ തൃശ്ശൂർ ചൂണ്ടൽ സ്വദേശിയും ശ്രീജിഷ് പാലക്കാട് എടപ്പാൾ സ്വദേശിയുമാണ്.

അക്ബർ ഖാന്‍ ഗായകനാകുന്നതിന് മുൻപേ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ ഫൈനലിലെത്താൻ ഉള്ള അവസാനകടമ്പയിലാണ് രണ്ട് ഗായകരും. സരിഗമപയിലെ ആറാമത്തെ മത്സരാർത്ഥികൾ ഇവരിൽ ഒരാളാകും. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയായിരിക്കും ഇവരിൽ ഒരാളുടെ ഫിനാലെ പ്രവേശം. ഈ പശ്ചാത്തലത്തിലാണ് രണ്ടു പേരും ഒരുമിച്ചു തങ്ങളുടെ സരിഗമപ യാത്രയെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മനസ്സ് തുറക്കുന്നത്.

Advertisements

എങ്ങനെയാണു സരിഗമപയിലെ നിങ്ങളുടെ യാത്രയും അത് നിങ്ങളിൽ കൊണ്ട് വന്ന മാറ്റത്തെയും കാണുന്നത് ?

അക്ബർ ഖാൻ: ജീവിതത്തെ മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്. ഒരു ഗായകനെന്ന നിലയിൽ എന്നെയും എന്റെ കാഴ്ചപ്പാടിനെയും പൂർണ്ണമായും മാറ്റിയ ഒന്നായിരുന്നു സരിഗമപ. നമ്മളെ ആളുകൾ തിരിച്ചറിയുകയും പാട്ടിനെപ്പറ്റി സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യാൻ ഈ ഷോ കാരണമായിട്ടുണ്ട്. മാത്രമല്ല സംഗീത, ഒരു കരിയർ ചോയിസായി എടുക്കാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തു.

ശ്രീജേഷ്: അവിചാരിതമായാണ് ഞാൻ സരിഗമപയുടെ ഭാഗമാകുന്നത്‌. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ സംഗീതം പഠിച്ചുകൊണ്ടിരുന്ന കാലത്താണ് സരിഗമപയുടെ ഓഡിഷൻ നടക്കുന്നത്. വെറുതെ പോയതാണ്. കിട്ടുമെന്നൊന്നും കരുതിയില്ല. എന്തായാലും ആദ്യ16ൽ ഒരാളാകാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. ശരിക്കും നമ്മളിൽ ഒരാത്മവിശ്വാസം ഉണ്ടാക്കി തന്ന ഒരു ഷോയാണ് സരിഗമപ. ആ കൂട്ടായ്മയിൽ എത്തിയത് കൊണ്ട് മാത്രമാണ് പലകാര്യങ്ങളും പഠിക്കാനും അത് നമ്മുടെ ജീവിതത്തിൽ പ്രയോഗിക്കാനും കഴിഞ്ഞത്. സംഗീതത്തെക്കുറിച്ച് വിധികർത്താക്കളിൽ നിന്നും സരിഗമപയിൽ സഹകൂട്ടാളികളിൽ നിന്നും ഞാൻ പലതും പഠിച്ചു.

ഫൈനൽ‌ കഴിഞ്ഞാൽ‌ സരിഗമപയിൽ നിങ്ങൾ‌ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്തായിരിക്കും?

അക്ബർ ഖാൻ: സരിഗമപ തന്നെയാകും മിസ് ചെയ്യുക. എല്ലാ മാസവുമുള്ള ഗ്രൂമിങ് സെഷൻ പിന്നെ കൂട്ടുകാർ ഇവരെയൊക്കെ തീർച്ചയായും മിസ് ചെയ്യും. ശരിക്കും! ഇവരൊക്കെയായിരുന്നു നമ്മുടെ ഒരു പിൻബലം. സരിഗമപ വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ കൊണ്ട് വന്നത്.

ശ്രീജിഷ്: തീർച്ചയായും ടീമിനെയായിരിക്കും മിസ് ചെയ്യുക. നഷ്ടമാകും. എനിക്ക് അത് ഒരു കുടുംബം പോലെയാണ്. എല്ലാ മാസവും ഞങ്ങൾ കുറച്ചു ദിവസം ഒത്തു ചേർന്ന് രസകരമാക്കിയ ആ ദിനങ്ങളും മിസ് ചെയ്യും. സരിഗമപ ഒരു ആഘോഷമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ജഡ്ജസ് സരിഗമപ ഫ്ലോർ ഒക്കെ നഷ്ടപ്പെടും.

ഫിനാലെയിൽ നിങ്ങളിൽ ഒരാൾക്ക് മാത്രമാകും പ്രവേശനം. അത് നഷ്ടമായാൽ സങ്കടം ഉണ്ടാകുമോ?

അക്ബർ ഖാൻ: സരിഗമപ ഷോയിൽ വിജയിക്കുമെന്ന പ്രതീക്ഷയോടെയൊന്നുമല്ല ഞാൻ പങ്കെടുത്തത്. സംഗീതത്തോടുള്ള ഇഷ്ട്ടം മാത്രമാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഞാൻ എന്റെ കഴിവിന്റെ പരമാവധി കൊടുത്തു. ഏറ്റവും മികച്ച പെർഫോമൻസ് നൽകാൻ ഓരോ പ്രാവശ്യവും ശ്രമിച്ചിട്ടുണ്ട്. എന്ത് സംഭവിച്ചാലും അത് എനിക്ക് ഒരു ബോണസാണ്. എന്നെ ഒരു ഗായകനാക്കി മാറ്റുന്നതിൽ സരിഗമപ വഹിച്ച പങ്ക് വലുതാണ്.

ഇവിടെ വരുന്നതിന് മുൻപേ ഞാൻ ഒരു ജെസിബി ഓപ്പറേറ്ററായും യൂബർ ഡ്രൈവർ ഒക്കെയായും ജോലി ചെയ്തിരുന്നു. അതിനാൽ തന്നെ ജീവിതത്തിൽ സംഭവിക്കാവുന്ന പരാജയങ്ങളെ എങ്ങനെ നേരിടാമെന്ന് എനിക്കറിയാം. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ എല്ലാ മനുഷ്യനെ പോലെയും വിഷമം ഉണ്ടാവും. എന്നാൽ അതങ്ങു പെട്ടന്ന് പോകുകയും ചെയ്യും.

ശ്രീജിഷ്: എനിക്ക് അൽപ്പം സങ്കടമുണ്ടാകും. അക്ബർ പറഞ്ഞതുപോലെ സരിഗമപ ഷോ ഞങ്ങളുടെ ജീവിതത്തിൽ മികച്ച പലതും നൽകി. ഒരു പക്ഷേ ഈ ഷോയിൽ പങ്കെടുത്തില്ലായിരുന്നെങ്കിൽ ജീവിതം തന്നെ മറ്റൊരു വഴിക്ക് ആകുമായിരുന്നു. ഇവിടം വരെയെത്തിയത് കൊണ്ടാണ് ലോകം ഞങ്ങളെ അറിഞ്ഞത്. തോറ്റുപോയാലും ഇനി സങ്കടം ഇല്ല.

ഭാവിയെക്കുറിച്ചു…?

അക്ബർ ഖാൻ: സരിഗമപ ഷോ പാട്ടിൽ തന്നെ തുടരാൻ ആവശ്യമായ ആത്മവിശ്വാസം നൽകി. ഒരു നല്ല അവസരത്തിനായാണ് ഇപ്പോൾ കാത്തിരിക്കുന്നത്. ഇതിനിടയിൽ, ഞാൻ ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചു. അതും മോശമല്ലാത്ത വിധത്തിൽ സ്വീകാര്യത നേടുന്നുണ്ട്. ഹിന്ദിയിലും അറബിയിലും പാട്ടുകൾ പാടണം എന്നതാണ് ആഗ്രഹം. യാത്രയിൽ സഹായിച്ച എന്റെ പ്രേക്ഷകരുടെ സഹായം തുടർന്നും എനിക്ക് ആവശ്യമാണ്. പാട്ടല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല.

ശ്രീജിഷ്: പാട്ട് തന്നെയാണ് ഭാവി വഴി. അതിലാണ് ഞാൻ ഒരു കരിയർ സ്വപ്നം കാണുന്നത്. സരിഗമപയുടെ വേദി തന്ന ആത്മവിശ്വാസം തന്നെയാണ് അതിന് പിന്നിൽ. എനിക്കറിയാം ഇതൊരു യാത്രയുടെ തുടക്കം മാത്രമാണെന്ന്. ഇനിയും ഒരുപാടു ദൂരം എനിക്ക് സഞ്ചരിക്കേണ്ടതുണ്ട്.

സരിഗമപ കേരളത്തിന്റെ ഗ്രാൻഡ് ഫൈനൽ ഓഗസ്റ്റ് 15, വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും. ആറാമത്തെ ഫൈനലിസ്റ്റിന്റെ ഫലം ഷോയുടെ തുടക്കത്തിൽ പ്രഖ്യാപിക്കും.

Grand finale of Zee Keralam Saregamapa Malayalam
Grand finale of Zee Keralam Saregamapa Malayalam
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *